Kerala
തിരുവനന്തപുരം : നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ നടന്ന നാടകീയ സംഭവങ്ങളിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിൽ കേന്ദ്ര വിമർശനമുൾപ്പെടുന്ന ഭാഗം ഗവർണർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ഭാഗം കൂട്ടിച്ചേർത്ത് വായിച്ചതും തെറ്റായ നടപടിയാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.
ഇന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ്. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ഗവർണർ - സർക്കാർ പോര് വരും. പിന്നാലെ എല്ലാം സെറ്റിൽമെന്റ് ചെയ്യുമെന്നും സതീശൻ പരിഹസിച്ചു.
അതേസമയം, മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കരുതുന്നതെന്നും സതീശൻ ആരോപിച്ചു. മന്ത്രിക്കെതിരേ സഭയ്ക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനത്തിനു തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ ചൂണ്ടിക്കാട്ടി.
കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി. തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കിയെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യമാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
അതേസമയം, കേന്ദ്രവിമർശനം ഒഴിവാക്കാതെയായിരുന്നു ഗവർണർ നയപ്രഖ്യാപനം വായിച്ചത്. കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ വിമർശിച്ചു. കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ വാച്ച് ആൻഡ് വാര്‍ഡ് ചീഫ് മാർഷലിനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം. ജോൺ, എം. വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ എ.എൻ. ഷംസീർ അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധം അതിരുകടന്നു, സുരക്ഷാ ചുമതലയുള്ള ചീഫ് മാർഷലിനെ ആക്രമിച്ചു, അദ്ദേഹത്തിന് ശസ്ത്രക്രിയ വേണമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചീഫ് മാർഷൽ ഷിബു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
തിരുവനന്തപുരം: സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുന്ന നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബുധനാഴ്ച മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിലാണ് ഇന്ന് പ്രതിഷേധം അരങ്ങേറിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. ബോഡി ഷെയ്മിംഗ് പരാമർശം ഉയർത്തിയ വി.ഡി. സതീശൻ വാച്ച് ആൻഡ് വാർഡർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും ആരോപിച്ചു. ഇതിനു പിന്നാലെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ, ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ചെയറിനു മുന്നിൽ നിന്ന് ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി. രാജേഷ്. കോടതിയോടും നിയമസഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നെന്ന് മന്ത്രി കുറ്റപ്പെടുത്തി.
കോടതിയിൽ ഇരിക്കുന്ന വിഷയം സഭയ്ക്ക് പരിഗണിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് വ്യക്തമായി അറിയാം. പ്രതിപക്ഷത്തിന് കൊതിക്കെറുവാണ്. അയ്യപ്പ സംഗമം കലക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അതിന്റെ അതൃപ്തിയാണെന്നും മന്ത്രി പരിഹസിച്ചു.
മൂന്നുദിവസം അടിയന്തരപ്രമേയം ചർച്ച ചെയ്തതിന്റെ ക്ഷീണം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഇരിക്കേണ്ടി വരുമോയെന്ന് പ്രതിപക്ഷത്തിന് ആശങ്കയാണ്. സഭയിൽ ആർഎസ്എസിന് ആളില്ലാത്തതിന്റെ കുറവ് പ്രതിപക്ഷ നേതാവ് തന്നെ ഏറ്റെടുത്തിരിക്കുന്നെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
ശ്രീകോവിലിലെ ശില്പം പൊതിഞ്ഞ സ്വർണപ്പാളി അനുമതിയില്ലാതെ കൊണ്ടുപോയതും അതിന്റെ തൂക്കം നാലു കിലോയോളം കുറഞ്ഞു എന്ന് കണ്ടെത്തിയതും വിശ്വാസ സമൂഹത്തിൽ കടുത്ത ആശങ്ക ഉണ്ടാക്കി എന്ന് വ്യക്തമാക്കിക്കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രമേയം അനുവദിക്കാതിരുന്നതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മർദനങ്ങളിൽ ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം നിയമസഭയിൽ. രാജഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു പോലീസിന്റേതെന്നും ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതെന്നും റോജി എം. ജോൺ എംഎൽഎ അടിയന്തരപ്രമേയത്തിൽ കുറ്റപ്പെടുത്തി.
സുജിത്തിനെ 45ലധികം തവണയാണ് പോലീസ് ക്രൂരമായി മർദിച്ചതെന്നും റോജി എം. ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. പോലീസ് ഗുണ്ടാ സംഘമായി. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. സുജിത്തിനെ മർദിച്ചവരെ സേനയിൽ നിന്ന് നീക്കണമെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
കുണ്ടറയിൽ സൈനികനെ തല്ലിച്ചതച്ചു. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് പോലും പോലീസിൽ നിന്ന് രക്ഷയില്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ മോഷ്ടാവാക്കാൻ ശ്രമിച്ചു. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണെന്നും റോജി എം. ജോൺ കുറ്റപ്പെടുത്തി.
നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച റോജി എം. ജോൺ, അന്ന് പോലീസ് മർദ്ദനത്തെക്കുറിച്ച് പറഞ്ഞ ആളുടെ പോലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്നും കൂട്ടിച്ചേർത്തു.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്നത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവങ്ങളാണെന്ന് അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. എന്തുചെയ്താലും സംരക്ഷിക്കപ്പെടുമെന്ന വിശ്വാസമാണ് പോലീസിന്. കംപ്ലെയിന്റ് അതോറിറ്റി പിരിച്ചുവിടണം. സ്ഥലംമാറ്റം നടപടിയല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു.
പോലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.